in

എങ്ങിനെയെങ്കിലും സിദ്ധാര്‍ത്ഥിന്റെ ജീവന്‍ രക്ഷിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയില്‍ ആശുപത്രിയിലിരുന്നു, തനൂജയുടെ കുറിപ്പ്

കെപിഎസി ലളിത എന്ന നടിയുടെയ വിയോഗം വളരെ വലിയ നഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ കെപിഎസി ലളിത എന്ന അമ്മയെ അടുത്തറിഞ്ഞതിനെ കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് തനൂജ ഭട്ടതിരി. കാറപകടത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ഭരതനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയത്ത് ലളിതാമ്മ അനുഭവിച്ച മാനസികസംഘര്‍ഷങ്ങള്‍ നേരില്‍ അറിഞ്ഞതാണെന്നും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും അവനെ കണ്ട് സംസാരിച്ചതിന് ശേഷവുമാണ് ആ അമ്മ കുറച്ചെങ്കിലും ആശ്വസിച്ച് കണ്ടതെന്നും തനുജ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തനൂജയുടെ കുറിപ്പില്‍ പറയുന്നതിങ്ങനെ, ലളിതാമ്മ എന്ന അമ്മ. 2015 ലാണ് സിദ്ധാര്‍ഥ് ഭരതന് ഒരു വലിയ കാര്‍ ആക്‌സിഡന്റ് സംഭവിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലാണ് അന്ന് മെഡിക്കല്‍ ട്രസ്റ്റില്‍ സിദ്ധാര്‍ഥ്‌നെ കൊണ്ടുവന്നത്. ജീവന്‍ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാത്തവിധം. വിവരമറിഞ്ഞ് പാഞ്ഞെത്തി ലളിത ചേച്ചി. ആ രാത്രി തനിയെയാണ് ചേച്ചി എത്തിയത്, മറ്റുള്ളവര്‍ വിവരം അറിഞ്ഞുതുടങ്ങിയിട്ടില്ലായിരുന്നു. സിദ്ധാര്‍ഥിനെ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ചേച്ചി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു. ആര്‍ക്കും സമാധാനിപ്പിക്കാന്‍ പറ്റാത്തവിധമായിരുന്നു ചേച്ചി. എങ്ങിനെയെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കണം അവന്റെ ജീവന്‍ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയില്‍ ആശുപത്രിയിലിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

എന്തോ ഒരു ധൈര്യത്തിന് ചേച്ചിയെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു സിദ്ധാര്‍ത്ഥിന് ഒന്നും സംഭവിക്കില്ല, ഒരു കുഴപ്പവുമില്ലാതെ ചേച്ചിക്ക് കൂടെ കൊണ്ടു പോകാന്‍ പറ്റും. ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ചു ഗുരുതരാവസ്ഥ അറിയാമായിരുന്ന ചേച്ചി എന്നെ പൂര്‍ണമായി വിശ്വസിച്ചതായി എനിക്ക് തോന്നിയില്ല. ബോധം വരാതെ അവന്‍ കിടന്നുപോകുമോ? അപ്പോള്‍ ആന്റോസര്‍ ചേച്ചിയുടെ അടുത്തേക്ക് വരികയും, ചേച്ചി പൊട്ടിക്കരയാനും തുടങ്ങി. സര്‍ അപ്പോള്‍ പറഞ്ഞു ‘ സിദ്ധാര്‍ഥ് രക്ഷപ്പെട്ടിരിക്കും.. ഇതെന്റെ വാക്കാണ്. ചേച്ചി കരച്ചില്‍ നിര്‍ത്തി. സത്യം? എന്ന് ചോദിച്ചു.’ദൈവത്തെപോലെ സത്യം’ എന്ന് സാര്‍ പറഞ്ഞു.’എനിക്കൊന്നു അവനെ കാണണം’ചേച്ചി പറഞ്ഞു. ‘കാണിക്കാം,കുറച്ചു കഴിയട്ടെ’ എന്നായി സാര്‍.

ആ സമയം തലയ്ക്കുള്ള ശാസ്ത്രക്രിയ നടക്കുകയായിരുന്നു സിദ്ധാര്‍ത്ഥിന്. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സിദ്ധാര്‍ഥ് എന്ന് പറഞ്ഞു എന്നറിഞ്ഞപ്പോളാണ് ചേച്ചി ശ്വാസം വിട്ടത്. അതുവരെ ഞാനുണ്ടായിരുന്നു കൂടെ. അപ്പോളേക്കും വിവരമറിഞ്ഞ് മകള്‍ ശ്രീക്കുട്ടി എത്തി. പിറകെ പല മേഖലകളിലുള്ള നിരവധി സുഹൃത്തുക്കളെത്തി. അമ്മമാരുടെ വിഷമം എന്താണെന്ന് മക്കള്‍ ആശുപത്രിയിലാവുമ്പോളാണ് അറിയുക. സിദ്ധാര്‍ഥ്‌നെ ഐസിയുവില്‍ ആദ്യമായി കണ്ട് തിരികെ ഇറങ്ങിയപ്പോള്‍ എന്റെ നെഞ്ചില്‍ തന്നെ തല ചേര്‍ത്ത് എന്റെ തോളില്‍ മുറുക്കെ പിടിച്ച് ചേച്ചി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. കരച്ചിലും ആശ്വാസവും കൂടിക്കലര്‍ന്ന ആ വായുവിന് ഒരു കൊടുംകാറ്റിന്റെ ശക്തി ഉണ്ടായിരുന്നു. അതെന്റെ ഹൃദയത്തില്‍ തട്ടി നിന്നു. ഞാന്‍ അമ്മയും അവര്‍ മകളുമായിരുന്നു അപ്പോള്‍

അതിന് മുമ്പ് ചില പ്രോഗ്രാമുകളില്‍ ഒക്കെ കണ്ട പരിചയമേ എനിക്കുള്ളൂ. ചേച്ചി അവിടെയുണ്ടായിരുന്ന കുറെയേറെ ദിവസങ്ങളില്‍ എന്നും ഞങ്ങള്‍ ഒരുമിച്ചിരുന്നു സംസാരിച്ചു. ചേച്ചി സ്വന്തം ജീവിതകഥ സമയം കിട്ടുമ്പോഴൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ഒരുപാട് മറ്റു സുഹൃത്തുക്കളും സിനിമാ ലോകത്തുള്ള പ്രശസ്തരും അപ്രശസ്തരുമായ ഒരു വിധം എല്ലാവരും ചേച്ചിയെ കാണാന്‍ വന്നുകൊണ്ടിരുന്നു. സിദ്ധാര്‍ഥ് സാധാരണനിലയിലേക്ക് തിരിച്ചു വരുന്ന സമയം ആയപ്പോള്‍, ചേച്ചിയുടെ ഒരു പഴയ ഇന്റര്‍വ്യൂ യിലെ സംഭാഷണം ഓര്‍ത്തു ഞാന്‍ ഇങ്ങനെ പറഞ്ഞു, ചേച്ചിയോട് വലിയ ബഹുമാനം തോന്നിയ ഒരു കാര്യം ചേച്ചി ഒരു ഇന്റര്‍വ്യൂ യില്‍ പറഞ്ഞ കാര്യമാണ്.

അതെന്താ കൗതുകത്തോടെ ചേച്ചി ചോദിച്ചു, ‘എത്രയോ വര്‍ഷമായി അഭിനയിക്കുന്നു,അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ? സാധാരണ അത്യാവശ്യീ സമ്പാദ്യവും അംഗീകാരം ആയാല്‍ പലരും അഭിനയം നിര്‍ത്താറുണ്ടല്ലോ.’ഇതായിരുന്നു ചോദ്യം. അന്ന് ചേച്ചി പറഞ്ഞ ഉത്തരം ‘ഒരു കാലത്തും ഞാന്‍ അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ശരീരം ഒട്ടും അനക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുകയാണെങ്കില്‍, അങ്ങനെ കിടക്കുന്ന ഒരു റോള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ അഭിനയിക്കും. കണ്ണുമാത്രം ചിമ്മാനെ എനിക്ക് പറ്റൂവുള്ളെങ്കില്‍ ഒരു സിനിമയ്ക്ക് അങ്ങനെ ഒരു കഥാപാത്രം വേണമെങ്കില്‍ അതില്‍ ഞാന്‍ അഭിനയിക്കും. മരണംവരെ എനിക്ക് അഭിനയിക്കണം. ഞാന്‍ അഭിനയിക്കും.’അഭിനയത്തെ ഒരു കലയായോ തൊഴില്‍ ആയോ മാത്രമല്ല തന്റെ ജീവനായി കൂടി തിരിച്ചറിയുന്നത് കൊണ്ടാണ് ചേച്ചിക്കങ്ങനെ പറയാന്‍ സാധിച്ചത് എന്ന് എനിക്ക് തോന്നി.അതാണ് ചേച്ചിയോടുള്ള എന്റെ ബഹുമാനം.

അതുപോലെ ചേച്ചിയുടെ ജീവിതത്തില്‍ എടുത്ത ചില നിലപാടുകള്‍ എല്ലാ സ്ത്രീകള്‍ക്കും സാധിക്കാത്തതാണ്. വളരെ പൊസ്സസ്സീവ് ആയിരിക്കയാണ് പലപ്പോളും സ്ത്രീകള്‍ സ്‌നേഹത്തിന്റെ പേരില്‍ ചെയ്യാറ്. എന്നാല്‍ പോസസീവ് ആയിരിക്കുകയും അതിനോടൊപ്പം വളരെ മാനുഷികമായിരിക്കുകയും ചെയ്യുന്നത് വളരെ അപൂര്‍വമാണ്. അത് ചേച്ചിയോട് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞത്, എനിക്കൊറ്റ ആവശ്യമെയുള്ളു ബന്ധങ്ങളി.. എന്തും ചെയ്യാമാവര്‍ക്ക്. പക്ഷെ എന്നോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണം. എന്നെ പറ്റിക്കരുത്. ഞാന്‍ ഒന്നിനും തടസമാവില്ല. ഒന്നിന്റെ പേരിലും ബന്ധം മുറിക്കയുമില്ല. പക്ഷെ പുറകില്‍ ഒളിച്ചു ഒന്നും ചെയ്യരുത്. അങ്ങനെയുള്ള ,വളരെ ശക്തയായ വ്യക്തി ആണ് ലളിത ചേച്ചി. മനുഷ്യരോടും മനുഷ്യാവസ്ഥകളോടും കരുണയില്‍ പൊതിഞ്ഞ സ്‌നേഹം ചേച്ചിക്ക് ഉണ്ടായിരുന്നതായി കാണാം. അതില്‍ നിന്ന് കിട്ടിയ കരുത്താണ് സ്വന്തം ജീവിതത്തെ നേരിടാന്‍ ചേച്ചിയെ പ്രാപ്തയാക്കിയത് എന്ന് തോന്നിയിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നു സിദ്ധാര്‍ഥ് ഡിസ്ചാര്‍ജ് ആയ ദിവസം ചേച്ചി പ്രെസ്മീറ്റില്‍ പറഞ്ഞു . ‘ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണിന്ന്. ചുറ്റുമുള്ള എല്ലാവര്‍ക്കും ദൈവത്തിന്റെ മുഖമാണ്. ആന്റോ സാര്‍ വന്നു സിദ്ധാര്‍ഥിനെ രക്ഷിക്കും എന്ന് വാക്കു തന്നപ്പോള്‍ ദൈവം വന്നു പറഞ്ഞപോലെ തോന്നി. ചികില്‍സിച്ച ഡോക്ടര്‍മാരും കൂടെയുണ്ടായ മാലാഖ സിസ്റ്റര്‍മാരോടും നന്ദി പറഞ്ഞാല്‍ തീരില്ല ‘ ഇങ്ങനെ പറഞ്ഞതെല്ലാം അന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ ഒരിക്കലും പോകുന്നവരോട് ഇനിയും കാണാം എന്ന് പറയാറില്ല. ഒരിക്കലും അസുഖം വീണ്ടും വരാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. എത്രയോ മനുഷ്യര്‍ ആശുപത്രിയില്‍ വരികയും പിന്നീട് പോവുകയും ചെയ്തിട്ടുണ്ട്. കൂടെയുള്ളപ്പോള്‍ സ്വന്തം ആവുകയും, പോയിക്കഴിഞ്ഞാല്‍ സന്തോഷത്തോടെ അവരെ പുറംലോകത്തെക്ക് വിടുകയും ആണ് ഞങ്ങള്‍ ചെയ്യേണ്ടത്. അപ്പോഴപ്പോള്‍, ആവശ്യമുള്ളവര്‍ക്ക് താങ്ങായി ഇരിക്കാന്‍ പറ്റുക എന്നത് മാത്രമേ ആശുപത്രി ജീവനക്കാര്‍ ചെയ്യേണ്ടതുള്ളു. എന്നാലും എന്നും ഇന്നും ചേച്ചിയുടെ സന്തോഷ-സന്താപ കണ്ണുനീര്‍ എന്റെ ഉള്ളില്‍ ഉണ്ട്. എന്റെ ഹൃദയത്തില്‍ തറഞ്ഞു നിന്ന ലളിത ചേച്ചിയുടെ അന്നത്തെ ശക്തനിശ്വാസം ഈ മരണ വാര്‍ത്തയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. സിദ്ധാര്‍ഥിനും ശ്രീക്കുട്ടിക്കും അമ്മയുടെ കരുത്ത് എന്നും കൂടെയുണ്ടാവും. ലളിതച്ചേച്ചിക്ക് പ്രണാമം

Written by admin

അമൃത ഇത്രയധികം തരംതാഴരുത്: വാർത്തകൾ വളച്ചൊടിക്കുന്നത് അവസാനിപ്പിക്കണമെന്ന് താരം

പച്ച നിറത്തിൽ തത്തമ്മയെ പോലെ സുന്ദരിയായി നടി’സാക്ഷി മാലിക്’…ഹോട്ടെന്ന് ആരാധകർ.