മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനിലെ മികച്ച ഒരു കഥാപാത്രം ചെയ്യുന്നത് മലയാളി നടി ഐശ്വര്യ ലക്ഷ്മിയാണ്. താനെങ്ങനെ ഈ ചിത്രത്തിന്റെ ഭാഗമായി എന്നതിനെ കുറിച്ച് മനസു തുറക്കുകയാണ് താരം.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിലെ പൂങ്കുഴലിയുടെ ഭാഗങ്ങള്‍ വീണ്ടും വീണ്ടും വായിച്ച് ഐശ്വര്യലക്ഷ്മി നന്നായി ഒരുങ്ങിയാണു മണിരത്നം ചിത്രത്തിന്റെ ഓഡിഷനു പോയത്. മണി രത്നങ്ങളാക്കിയ സിനിമകള്‍ മനസ്സിലിട്ടുകൊണ്ടായിരുന്നു ആ യാത്ര.
‘ബ്രദേഴ്സ് ഡേ’ യുടെ ചിത്രീകരണം നടക്കുമ്പോഴാണ് മണിരത്നത്തിന്റെ മാനേജരുടെ ഫോണ്‍ വരുന്നത്. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനാണെന്നു മനസ്സിലായി. അപ്പോള്‍ത്തന്നെ കല്‍ക്കിയുടെ പുസ്തകം മേടിച്ചു വായന തുടങ്ങി. ആ അക്ഷരയാത്ര ചെന്നുനിന്നത് പൂങ്കുഴലിയിലാണ്.
”സിനിമയുടെ ആദ്യ ലുക്ടെസ്റ്റിന് ചെന്നൈയില്‍ ചെല്ലുമ്പോള്‍ അവിടെ വലിയ നിര. മണിരത്നത്തിന്റെ നേതൃത്വത്തില്‍ തോട്ടാതരണി, രവിവര്മന്, ഏകലഖാനി… തുടങ്ങി സിനിമയുടെ സാങ്കേതിക വിദഗ്ധരെല്ലാമുണ്ട്. 40 വര്‍ഷത്തോളമായി മണിരത്നം സര് മനസ്സില്‍ കൊണ്ടുനടന്ന വലിയൊരു പ്രോജക്ടിന്റെ ലുക്ടെസ്റ്റ് എനിക്ക് സമ്മാനിച്ചത് വൈകാരികമായ അനുഭവങ്ങളാണ്.
പലരും പല കഥകള്‍ പറയുന്നു. എംജിആറിനെ കേന്ദ്രകഥാപാത്രമാക്കി വരെ സര് ആലോചിച്ച കഥയാണെന്നും വായിച്ചു. അതിന്റെയൊക്കെ അമ്പരപ്പ് എന്നിലുണ്ട് ”- ഐശ്വര്യ പറയുന്നു. ”വാനതി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യം എന്റെ ടെസ്റ്റ്.
വളരെ ഉല്കണ്ഠയോടെ പറയേണ്ട ഒരു സംഭാഷണമാണു തന്നത്. മുഖത്ത് ഭാവങ്ങള്‍ വരുന്നതിനൊപ്പം ശരീരത്തിലും മാറ്റങ്ങള്‍ വരണം എന്നായിരുന്നു സാറിന്റെ നിര്‍ദേശം. ഒരു കാര്യം പറയുമ്പോള്‍ അല്പം മുന്നോട്ടാഞ്ഞു നിന്നു പറഞ്ഞാലോ? കുറച്ചു കൂടി നന്നാകും എന്നായി സര്.
അത് ഷൂട്ട് ചെയ്യുമ്പോള്‍ നമുക്ക് ഇംപ്രൂവ് ചെയ്യാം എന്നൊക്കെ സര് പറയുന്നുണ്ട്. അപ്പോള്‍ എനിക്ക് ആകാംക്ഷയായി. ഞാനിതില്‍ ഉണ്ടോ, അതോ ഔട്ടായോ? എന്നെ സിലക്ട് ചെയ്തോ എന്നൊക്കെയായി സംശയം. മണിസാറിന്റെ സിനിമയില്‍ ഒരു പാസിങ് ഷോട്ടില്‍ അഭിനയിക്കാന്‍ പോലും റെഡിയായി ഞാന്‍ നില്‍ക്കുകയാണ്.
ഒടുവില്‍ സര് വാനതിയായി എന്നെ തിരഞ്ഞെടുത്തുവെന്നു പറഞ്ഞു. ആ നിമിഷം ഞാന്‍ മറക്കില്ല. പിന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ഥ ക്ലൈമാക്സ്. അന്നു ഞാന്‍ ലുക്ടെസ്റ്റ് കഴിഞ്ഞുപോകുമ്പോള്‍ എന്റെ മനസ്സ് പറയുന്നുണ്ട് : ‘വാനതിയല്ല നിന്റെ ക്യാരക്ടര്‍’ എന്ന്. അത് മനസ്സിലങ്ങനെ കിടന്നു.
‘ജഗമേ തന്തിര’ ത്തിന്റെ ഷൂട്ട് ലണ്ടനില്‍ നടക്കുന്ന സമയത്ത് സാറിന്റെ മാനേജര്‍ വിളിക്കുന്നു. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞാണ് തുടക്കം. അപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു ‘ഞാനാണോ പൂങ്കുഴലി?’ അത്ര എക്സൈറ്റഡ് ആയിരുന്നു ഞാന്‍. എങ്ങനെയും ആ ക്യാരക്ടര്‍ ചെയ്യണം എന്ന മോഹം. നാട്ടില്‍ വന്നിട്ട് ലുക്ടെസ്റ്റ് ചെയ്താല്‍ മതിയെന്നു പറഞ്ഞെങ്കിലും എനിക്ക് തിടുക്കമായി. ഞാന്‍ ടിക്കറ്റെടുത്ത് വേഗം ചെന്നൈയിലെത്തി ‘
400 കോടി ചെലവില്‍ മണിരത്നം എന്ന മഹാസംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമാകുന്നതിന്റെ ത്രില്‍. ”പൂങ്കുഴലിയുടെ ലുക്ടെസ്റ്റ് കഴിഞ്ഞ ദിവസം സര് പറഞ്ഞു. ‘പൂങ്കുഴലി സെ ക്സിയാണ്. അവര്‍ക്ക് അവരുടെ സൗന്ദര്യത്തില്‍ വിശ്വാസമുള്ള സ്ത്രീയാണ്.
ആ രീതിയിലേ അവരെ ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ. ഐശ്വര്യ കംഫര്‍ട്ടബിള്‍ ആണോ? ഞാന്‍ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക.’ എനിക്കതൊരു വിഷയമേ ആയിരുന്നില്ല. ഞാന്‍ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു. തഞ്ചാവൂരില്‍ നിന്നു ലങ്കയിലേക്ക് ഒറ്റ രാത്രി കൊണ്ട് കടലിലൂടെ തോണി തുഴഞ്ഞുപോകുന്ന കരുത്തയായ കഥാപാത്രമാണു പൂങ്കുഴലി.
അവരെ ഒരുപാടുപേര് സ്നേഹിക്കുന്നുണ്ടെങ്കിലും അവളുടെ പ്രേമം യിന് സെല്‍വനോടു മാത്രമാണ്. സമൂഹം എന്തു കരുതുന്നുവെന്ന് പൂങ്കുഴലി ചിന്തിക്കുന്നില്ല. ആദ്യകാല ഫെമിനിസ്റ്റ് എന്നൊക്കെ എനിക്കു തോന്നി. യഥാര്‍ഥ ജീവിതത്തില്‍ പൂങ്കുഴലിയുടെ പകുതി ധൈര്യം പോലും എനിക്കില്ലല്ലോ എന്നും തോന്നി ”- പൂങ്കുഴലിയിലേക്ക് കൂടുതല്‍ ചേര്‍ന്നിരുന്ന് ഐശ്വര്യ പറഞ്ഞു.
പൂങ്കുഴലിയാകാനുള്ള ഒരു ഫിസിക്കല്‍ ട്രാന്സ്ഫര്മേഷനാണു പിന്നീട് നടന്നത്. നീന്തലും തുഴച്ചിലും പഠിച്ചു. അച്ചടക്കമാണു ഞാനാ സെറ്റില്‍നിന്നു പഠിച്ചത്. നമ്മള് ചെന്നിറങ്ങുന്നത് ഒരു വലിയ സെറ്റിലേക്കാണ്. എല്ലാവരും പരസ്പരം തികച്ചും ബഹുമാനിക്കുന്നു. ഹീറോ അവരുടെ കാര്യം ചെയ്യുക, ഹീറോയിന് അവരുടെ കാര്യം ചെയ്യുക എന്നതായിരുന്നില്ല. എല്ലാം സിനിമയ്ക്കു വേണ്ടി എന്നതാണു ഞാന്‍ കണ്ടത്.
മണിസാര്‍ ഒരു മാസ്റ്റര്‍ക്ലാസാണ്. മനസ്സുകൊണ്ട് ഞാന്‍ ഗുരുവായി കാണുന്നയാളാണ്. ഒരിക്കലും ഇന്ന് ഇത്ര സമയമായില്ലേ ആ ഷോട്ട് നമുക്ക് നാളത്തേക്കു മാറ്റാം എന്നു സാര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടില്ല. ഇനിയൊരു സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യുവാന്‍ കഴിയുമോയെന്നനിക്കറിയില്ല. എങ്കിലും സാറിന്റെ അടുത്തുനിന്നു പഠിച്ച കാര്യങ്ങള്‍ എന്റെ സിനിമാജീവിതമുള്ളിടത്തോളം കാലം ഞാന്‍ കൂടെ കൊണ്ടുപോകും.