നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലായിരുന്നു പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കണ്ടെത്തിയത്. ഗ്രീഷ്മയെന്ന പെണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്ത് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്.
ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം നല്‍കി കുടിപ്പിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ മാസം 14നാണ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് മടങ്ങിയ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരാവയങ്ങള്‍ തകരാറിലായി 25 നാണ് മരിക്കുന്നത്. മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ കുറ്റപ്പെടുത്തിയില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗ്രീഷ്മയോട് കഷായത്തിന്റെ വിവരങ്ങള്‍ ചോദിച്ചുവെങ്കിലും അവര്‍ അതെക്കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
തുടക്കം മുതല്‍ ഗ്രീഷ്മയുടെ പെരുമാറ്റത്തില്‍ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മരണത്തിന് ശേഷം അവരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടക്കം മുതല്‍ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗ്രീഷ്മ. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുട സംഘം ഗ്രീഷ്മയെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് ചോദ്യം ചെയ്തതോടെയാണ് കുറ്റ സമ്മതം നടത്തിയത്.
വിഷം കഴിച്ച് അവശനായി ആശുപത്രിയിൽ കിടക്കുമ്പോഴും, ഗ്രീഷ്മ വിഷം തന്ന് തന്നെ വഞ്ചിക്കില്ലെന്ന ഷാരോണിന്റെ ഉറപ്പായിരുന്നു അവളുടെ ധൈര്യം. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കഷായത്തിൽ ഒന്നുമില്ലെന്ന് ഉറപ്പിച്ച് പറയുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിന്റെ മുന്നില്‍ ഗ്രീഷ്മ കരയുന്നതിന്‍റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
മരണപ്പെട്ട ഷാരോണും പെൺസുഹൃത്തും ഷാരോണിന്റെ സുഹൃത്തുക്കളും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഷാരോണിന്റെ ബന്ധുക്കളാണ് പുറത്തുവിട്ടത്. താൻ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോൺ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നെന്നും പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. താൻ മറ്റൊന്നും നൽകിയിട്ടില്ലെന്നും അവനെ താൻ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാൽ കഷായത്തിൽ പ്രശ്നമില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്.
ആദ്യ ദിവസം ചികിത്സ കഴിഞ്ഞു വീട്ടിലേക്കെത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങളുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ, ഷാരോണിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പെൺസുഹൃത്തിന്റെ വീട്ടിൽനിന്നുള്ള പാനീയം കുടിച്ചല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നും പെൺകുട്ടിക്ക് തന്നെ അപായപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നുമാണ് ഷാരോൺ മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴിനൽകിയതെന്നും പോലീസ് പറയുന്നു. പിന്നീട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് ഏൽപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്. പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം… പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ എന്നും ആര്യാ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.