പ്രിയദർശൻ സിനിമകൾക്ക് എക്കാലത്തും ആരാധകരുണ്ട്. പ്രത്യേകിച്ച് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്ക്. അത്തരത്തിൽ ഇരുവരും ഒന്നിച്ചപ്പോൾ പിറന്ന മനോഹര സിനിമയാണ് ‘വന്ദനം’. ചില പ്രിയദര്‍ശന്‍ സിനിമകള്‍ ബോക്‌സോഫീസിൽ പ്രതീക്ഷയോടെ വന്ന് ഇടറി വീണവയാണ്.
ആ ലിസ്റ്റിൽ ആണ് വന്ദനവും ഉള്ളത്. വന്ദനം പ്രേക്ഷകരുടെ മനസ്സിലെ ഹിറ്റ് സിനിമയാണെങ്കിലും ബോക്സോഫീസില്‍ വലിയ പരാജയം നേരിട്ടിരുന്നു. ചിത്രത്തിലെ ക്ളൈമാക്സ് അന്നത്തെ കാലത്ത് ആർക്കും ദഹിച്ചില്ല എന്നതായിരുന്നു കാരണം.
ഇപ്പോള്‍, വന്ദനം സിനിമയിലെ നായിക ഗിരിജയെ കുറിച്ച് നടൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആരാധകർ അമ്പരപ്പോടെയാണ് ഏറ്റെടുക്കുന്നത്. കോടീശ്വരിയായിരുന്നിട്ടും പോക്കറ്റ് മണി കണ്ടെത്താൻ ഇംഗ്ലണ്ടിലെ തെരുവിൽ ഗിരിജ കാറുകൾ കഴുകാൻ പോകുമായിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.
ഇത് കെട്ടിച്ചമച്ച കഥയല്ലെന്നും, പ്രിയദർശൻ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം തന്നോട് പങ്കുവെച്ചതാണെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ‘വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരിജ ഷെട്ടാർ എന്ന പെണ്‍കുട്ടിയാണ്.
ഗിരിജയുടെ അച്ഛന്‍ ആന്ധ്രപ്രദേശുകാരനാണ്. അമ്മ വിദേശിയാണ്. ഇവര്‍ കുടുംബത്തോടെ ഇംഗ്ലണ്ടിലാണ് താമസം. ഒരിക്കല്‍ പ്രിയദര്‍ശന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഗിരിജയുടെ വീട്ടില്‍ പോയിരുന്നു. അച്ഛന്‍ കോടീശ്വരനായ ബിസിനസുകാരനാണ്.
പക്ഷേ, ഗിരിജ സ്വന്തം പോക്കറ്റ് മണി കണ്ടെത്താനായി എന്നും ഇംഗ്ലണ്ടിലെ തെരുവില്‍ കാറുകള്‍ കഴുകും. ബെന്‍സ് കാറില്‍ പോയി അത് ഒരിടത്ത് പാര്‍ക്ക് ചെയ്ത് വെച്ച ശേഷം ബക്കറ്റും മറ്റ് സാധനങ്ങളുമായി പോയി വഴിയരികില്‍ അഴുക്ക് പിടിച്ച് കിടക്കുന്ന കാറുകള്‍ കഴുകി വരുമാനം ഉണ്ടാക്കും.
അവരെ സംബന്ധിച്ചിടത്തോളം എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം, നമ്മുടെ നാട്ടില്‍ ഒരു കോടീശ്വരന്റെ മകനോ മകളോ ഇതുപോലെ ജോലിക്ക് പോകാന്‍ തയ്യാറാകില്ല’, ശ്രീനിവാസന്‍ പറയുന്നു.
പത്രപ്രവര്‍ത്തനവും കവിതയും ആത്മീയതയും ഇടകലര്‍ന്ന ജീവിതമാണ് ഗിരിജയുടേതെന്ന് പിന്നീട് വാര്‍ത്തകളുണ്ടായിരുന്നു. അഭിനയം വീണ്ടും തുടങ്ങുകയാണെങ്കില്‍ ആരുടെ ചിത്രത്തില്‍ തുടങ്ങാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
മണിരത്‌നം. ‘ഗീതാഞ്ജലി’യുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതകള്‍ ഞാന്‍ ഇടക്ക് ആലോചിക്കാറുണ്ട്. അതിലെ നായകനും നായികയും പിന്നീട് ജീവിച്ചിരിക്കുമോ എന്ന് പോലും അറിയാത്ത ഒരിടത്താണ് ആ സിനിമ അവസാനിക്കുന്നത്. പക്ഷേ 1989 ല്‍ ആ ചിത്രം വന്ന സമയത്തുള്ള ലോകമല്ല ഇപ്പോള്‍, അത് കൊണ്ട് പ്രേക്ഷകര്‍ ഇനിയത് സ്വീകരിക്കുമോ എന്നറിയില്ല.
പിന്നെ റിതേഷ് ഭത്ര, അമിത് മസുര്‍കാര്‍, ശുഭാശീഷ് ഭുടിയാനി എന്നിവരുടെ ആശയങ്ങളും സമീപനങ്ങളും ഇഷ്ടമാണ്. അഭിനയത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് എഴുത്തിനോടാണ് താല്പര്യം. ഡോക്യുമെന്ററികളിലും താല്പര്യമുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് യോഗ പോലെയുള്ള വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനും അവ അവതരിപ്പിക്കാനുമൊക്കെ ആഗ്രഹമുണ്ട്.