in

വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി അവൻ പരമാവധി എന്നെ ഉപയോഗിച്ചു; മീര വാസുദേവ് പറയുന്നു

ഉത്തമയായ ഭാര്യ, മരുമകള്‍, അമ്മ എന്നിങ്ങനെയാണ് കുടുംബ വിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ കാണുന്നത്. പക്ഷെ സുമിത്രയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം വളരെ വിചിത്രമാണ് എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. പ്രശ്‌നങ്ങള്‍ക്ക് ഒന്നും പോകാതെ തന്നെ സുമിത്രയെ തേടി നിരന്തരം പ്രശ്‌നങ്ങളുടെ ഘോഷയാത്ര തന്നെയാണ്.

എന്നാല്‍ ഒരു കാലത്ത് സുമിത്രയായി അഭിനയിക്കുന്ന മീര വാസുദേവിന്റെ ജീവിതവും ഇതുപോലെ പ്രശ്‌നങ്ങള്‍ക്കുമേല്‍ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. അതിനെ എല്ലാം അതിജീവിച്ച് മുന്നേറിയ അമ്മ തന്നെയാണ് മീര വാസുദേവനും. മീരയെ കുറിച്ച് അധികമാരും അറിയാത്ത ചില കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച മീര വാസുദേവ് ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. മലയാളത്തില്‍ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കുന്നത് തന്മാത്ര എന്ന ചിത്രത്തിലെ വേഷം തന്നെയാണ്. സിനിമകള്‍ക്ക് ഒപ്പം സീരിയലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച മീര സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

കരിയറില്‍ ഏറ്റവും നന്നായി ശോഭിച്ചു നില്‍ക്കുന്ന സമയത്ത് ആയിരുന്നു മീര വാസുദേവിന്റെ ആദ്യത്തെ വിവാഹം. അന്ന് ഇരുപത്തിമൂന്ന് വയസ്സ് മാത്രമേ മീരയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പ്രശസ്ത ബോളിവുഡ് ക്യാമറമാന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ ആയിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. ആ വിവാഹ ജീവിതത്തില്‍ ഞാന്‍ ഒരുപാട് അനുഭവിച്ചു എന്നാണ് ജെബി ജംഗ്ഷനില്‍ വന്നപ്പോള്‍ ഒരിക്കല്‍ മീര പറഞ്ഞത്.

വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്. എന്നാല്‍ എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു. മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിയ്ക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം എനിക്ക് വധഭീഷണി പോലും ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എന്നാണ് ഒരു തമിഴ് മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞിരുന്നത്.

പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ വിശാലിനോട് നന്ദിയുള്ളവളാണ്. ആ ബന്ധം വേര്‍പിരിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എന്നെ അദ്ദേഹം ശല്യം ചെയ്തിട്ടില്ല. ഞാന്‍ സ്വതന്ത്രയായി. പിന്നീട് ഇതുവരെ അവരുമായി യാതൊരു ബന്ധവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. എന്നാല്‍ ആ വിവാഹ ജീവിതത്തിലൂടെ പലതും എനിക്ക് ജീവിതത്തില്‍ പഠിക്കാന്‍ സാധിച്ചു എന്നാണ് നടി പറയുന്നത്.

രണ്ടാം വിവാഹ മോചനം പരസ്പര സമ്മതത്തോടെയായിരുന്നു. രണ്ട് പേര്‍ക്കും മാനസികമായി അടുക്കാന്‍ കഴിഞ്ഞില്ല. നടന്‍ ജോണ്‍ കൊക്കറാണ് മീരയുടെ രണ്ടാമത്തെ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഒരു മകനുമാണ്. നല്ലൊരു അച്ഛനാണ് ജോണ്‍. അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ജോണിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങള്‍ക്ക് മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല എന്നതാണ് വിവാഹ മോചനത്തിന് കാരണം- മീര വാസുദേവ് പറഞ്ഞു. ഇപ്പോള്‍ മകനൊപ്പം സ്വസ്തവും സമാധാനവുമായ ജീവിതമാണ് മീരയുടേത്.

എന്നാല്‍ കാലങ്ങള്‍ക്ക് മുന്നേ തന്റെ അഭിനയ ജീവിതം തകര്‍ന്നതിന് കാരണം ആയ ആളെ കുറിച്ച് പറയുകയാണ് മീര. തനിക്ക് തന്മാത്ര കഴിഞ്ഞപ്പോള്‍ ഒട്ടേറെ അവസരങ്ങള്‍ വന്നു. എന്നാല്‍ നല്ലത് ഏത് മോശം ഏത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല ഭാഷ ആയിരുന്നു തനിക്ക് വില്ലന്‍. അവസാനം ഞാന്‍ ഒരു മാനേജരെ വെക്കാന്‍ തീരുമാനിക്കുക ആയിരുന്നു. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും മോശം കാര്യമായിരുന്നു അത്. അയാള്‍ വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി എന്നെ ഉപയോഗിച്ചു.

പല സിനിമകളും ചെയ്തത് എന്താണ് അതിന്റെ കഥ എന്ന് പോലും അറിയാതെ ആയിരുന്നു. അയാള്‍ ഡേറ്റ് വാങ്ങിയ ചിത്രങ്ങള്‍ എല്ലാം പരാജയമായി മാറി. നിരവധി മികച്ച സംവിധായകര്‍ എന്നെ തേടി വന്നിരുന്നെങ്കില്‍ കൂടിയും അവരെയെല്ലാം അയാള്‍ ബോധപൂര്‍വ്വം ഒഴിവാക്കുക ആയിരുന്നു. എന്നെ പല കാര്യങ്ങള്‍ പറഞ്ഞു ഒഴിവാക്കിയ ശേഷം അയാള്‍ക്ക് താല്പര്യം ഉള്ള നടിമാര്‍ക്ക് ആ വേഷങ്ങള്‍ നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നത് കൊണ്ട് ഒന്നും അറിയാന്‍ കഴിഞ്ഞില്ലെന്നാണ് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.